ഈ നല്ല സിനിമാക്കാരനെയും കോവിഡ് തട്ടിയെടുത്തു, രംഗനാഥിന്റെ മരണം ആശുപത്രിയില്‍….
സംഗീതജ്ഞനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് വിടവാങ്ങി. 70 വയസ്സായിരുന്നു. കൊവിഡ് ബാധിതനായി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. സിനിമാ ഗാനങ്ങളിലൂടെയും അയ്യപ്പ ഭക്തിഗാനങ്ങളിലൂടെയും ശ്രോതാക്കള്‍ക്ക് സുപരിചിതനായിരുന്ന ആലപ്പി രംഗനാഥ് കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഹരിവരാസനം അവാര്‍ഡ് ഏറ്റുവാങ്ങിയത്.
ഇതിന് പിന്നാലെ കൊവിഡ് ബാധിതനായ അദ്ദേഹം, കോവിഡ് ബാധിച്ച് ശ്വാസ തടസ്സം നേരിട്ടതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. മലയാളത്തിലും തമിഴിലുമായി ഏകദേശം ആയിരത്തി അഞ്ഞൂറോളം ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ആലപ്പുഴ വേഴപ്ര കുഞ്ഞുകുഞ്ഞു ഭാഗവതരുടെയും ഗാനഭൂഷണം എം.ജി. ദേവമ്മാളുടെയും ആറുമക്കളില്‍ മൂത്തയാളാണ് രംഗനാഥ്. 14ാം വയസ്സുവരെ ആലപ്പുഴ നഗരത്തിലെ വെള്ളക്കിണറിലായിരുന്നു താമസം. അങ്ങനെയാണ് പേരിനൊപ്പം ആലപ്പി കൂടി ചേര്‍ത്തത്.
കാഞ്ഞിരപ്പള്ളി പീപ്പിള്‍സ് ആര്‍ട്സ് ക്ലബ്ബിന്റെ നാടകത്തിന് പാട്ടെഴുതി സംഗീതം നല്കുമ്പോള് 19 വയസ്സ്. 1982-ല്‍ പുറത്തിറങ്ങിയ ‘സ്വാമിസംഗീതം’ കാസറ്റിലെ വൃശ്ചികപ്പൂമ്പുലരി, എന്മനം പൊന്നമ്പലം, സ്വാമി സംഗീതമാലപിക്കും, ശബരീ ഗിരിനാഥാ, 83-ല്‍ തരംഗിണിയ്ക്കുവേണ്ടി ഒ.എന്‍.വി.യുടെ രചനയില്‍ ഇറങ്ങിയ നാലുമണിപ്പൂവേ തുടങ്ങിയ ഗാനങ്ങളെല്ലാം ഹിറ്റായിരുന്നു. 42 നാടകങ്ങളും 25 നൃത്തനാടകങ്ങളും എഴുതി സംവിധാനംചെയ്തു. 20 സിനിമകള്‍ക്കും സംഗീതസംവിധാനം നിര്‍വഹിച്ചു. നാല്പത് വര്‍ഷമായി കോട്ടയം ഏറ്റുമാനൂരാണ് ആലപ്പി രംഗനാഥ് കുടുംബസമേതം താമസിക്കുന്നത്. കേരള സംഗീത നാടക അക്കാഡമിയുടെ രവീന്ദ്രനാഥ ടാഗോര്‍ പുരസ്കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
‘എല്ലാ ദുഖവും തീര്‍ത്തുതരൂ എന്റയ്യാ, എന്‍ മനം പൊന്നമ്പലം, കന്നിമല, പൊന്നുമല, മകര സംക്രമ ദീപം കാണാന്‍’, തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട അയ്യപ്പ ഭക്തിഗാനങ്ങള്‍. ‘ജീസസ്’ എന്ന സിനിമയ്ക്കാണ് ആദ്യമായി ഗാനമൊരുക്കിയത്, പപ്പന് പ്രിയപ്പെട്ട പപ്പന്, ആരാന്റെ മുല്ല കൊച്ചുമുല്ല, മാമലകള്‍ക്കപ്പുറത്ത്, മടക്കയാത്ര, ക്യാപ്റ്റന്‍,ഗുരുദേവന് എന്നീ സിനിമകള്‍ക്ക് വേണ്ടിയും ഗാനങ്ങളൊരുക്കി. ഓര്‍ക്കാപ്പുറത്തെ മരണം വിശ്വസിക്കാന്‍ കഴിയുന്നില്ല.. ആദരാഞ്ജലികളോടെ FC